തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് 1981ൽ നടന്ന കൂട്ടമതംമാറ്റത്തെ കുറിച്ചാണ് എം.എസ് സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ സാംസ്കാരികമായും മതപരമായും രാഷ്ട്രീയമായും വിവാദപരമായ ഒന്നാണ് മതംമാറ്റം. കേരളത്തിലെ അഖില എന്ന ഹാദിയയുടെ മതംമാറ്റം ദേശീയതലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ്. ഹിന്ദുത്വതീവ്രവാദികളാണ് മതംമാറ്റത്തെ എപ്പോഴും എതിർത്തുകൊണ്ടിരുന്നത്. യഥാർഥത്തിൽ മതംമാറ്റം ഒരോ സമുദായത്തിന്റെയും അവകാശമാണ്. ഏത് മതത്തിൽ വിശ്വസിക്കണമെന്നതും ഏത് ദൈവത്തെ പൂജിക്കണമെന്നതും ഏത് വിധത്തിൽ വഴിപാട് നടത്തണമെന്നതും ഒരോ വ്യക്തിയുടെയും സ്വാതന്ത്രമാണ്. എന്നാൽ മതംമാറ്റത്തെ ഇവിടെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ എതിർത്തുകൊണ്ടിരിക്കയാണ്. അത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഘർവാപ്പസി എന്ന കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അപകടരമായ ഫാഷിസ്റ്റ് പ്രവണതയാണ്. ഇതിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തുവരേണ്ടതുണ്ട്.
ആർ.എസ്.എസ് മതംമാറ്റം തടയുന്നതിന് മുഴുസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കയാണ്
ദലിതരുടെ മതംമാറ്റം തടയാനാണ് സംഘ്പരിവാർ അംബേദ്കറെ ആഘോഷിക്കുന്നത്
അംബേദ്കർക്ക് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കൂട്ട മതംമാറ്റം മീനാക്ഷിപുരത്തായിരുന്നു. ഇൗ മതംമാറ്റം ഹിന്ദുത്വ ശക്തികളെ ആശങ്കാകുലരാക്കി. 350ഒാളം ദലിതുകൾ ഇസ്ലാമിലേക്ക് മാറിയതറിഞ്ഞ് വാജ്പേയ് അടക്കമുള്ള ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ അവിടെയെത്തി. ആര്യ സമാജം, ആർ.എസ്.എസ്, ഹിന്ദുമുന്നണി, വിശ്വഹിന്ദു പരിഷത്ത് എന്നിങ്ങനെയുള്ളവരെല്ലാം അവിടെയെത്തി. ബുദ്ധമതത്തിലേക്ക് മാറുന്നത് അവർക്ക് വലിയ പ്രശ്നമായിരുന്നില്ല. മറിച്ച് ഇസ്ലാമിലേക്ക് മാറിയതാണ് അവർക്ക് വലിയ പ്രശ്നമായി മാറിയത്. രണ്ട് തലങ്ങളിലാണ് മതംമാറ്റം നടക്കുന്നത്. ഒന്ന് സാംസ്കാരികമായ മതംമാറ്റം, മറ്റൊന്ന് രാഷ്ട്രീയമായ മതംമാറ്റം. ഇസ്ലാമിലേക്കുള്ള മതംമാറ്റം പലപ്പോഴും ആത്മീയയപരവും ആചാരപരവുമാണ്. എന്നാൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്നതും മീനാക്ഷിപുരത്ത് നടന്നതും രാഷ്ട്രീയപരമായ മതംമാറ്റമായിരുന്നു. അത് ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധത്തിന്റെ, അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിനുള്ള മാറ്റങ്ങളായിരുന്നു. ഇന്ത്യയിൽ കൂടുതലും നടക്കുന്നത് ഇത്തരത്തിലുള്ള മതപരിവർത്തനമാണ്. കേരളത്തിലുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആത്മീയത തേടിയല്ല കൂടുതലും ആ മതങ്ങളിലെത്തിയത്, മറിച്ച് രാഷ്ട്രീയമായ മതംമാറ്റങ്ങളിലൂടെയാണ്. കേരളത്തിൽ നമ്പൂതിരിമാരുടെ നേതൃത്വത്തിലുള്ള സവർണാധിപത്യം നിലനിന്ന കാലത്ത് ജാതിപീഡനങ്ങൾ നിലനിന്നിരുന്നു. കണ്ടുകൂടായ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ മൂന്ന്വിധത്തിലുള്ള പീഡനങ്ങളാണ് ജാതിവ്യവസ്ഥയുടെ പേരിൽ ഇവിടെയുണ്ടായിരുന്നത്. കീഴ്ജാതികൾ ഇത്രയിത്ര ദൂരത്ത് നിൽകണമെന്ന തീണ്ടിക്കൂടായ്മയാണ് ഇതിലെ ഏറ്റവും ഭീകരമായ വ്യവസ്ഥ. ഇന്ന് ഇൗഴവർക്ക് കേരളത്തിൽ നല്ല സാഹചര്യം വന്നുചേർന്നിട്ടുണ്ട്. എന്നാൽ നൂറുവർഷം മുമ്പ് അവരും തൊട്ടുകൂടായ്മ വ്യവസ്ഥയുടെ അകത്തായിരുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ചരിത്രത്തിൽ തിയ്യരും ചണ്ഡാളരുമായിരുന്നു ഏറ്റവും മോശമായ അവസ്ഥയിൽ കഴിഞ്ഞിരുന്നത്. ഇൗഴവ സമുദായത്തിൽ വിവാഹം നടന്നാൽ ആദ്യമായി വധുവിനെ സവർണർക്ക് കാഴ്ചവെക്കണമെന്ന ഭീകരമായ വ്യവസ്ഥപോലും കേരളത്തിൽ നിലനിന്നിരുന്നു. ഇത്തരം കൊടുംപീഡനങ്ങളെ എതിർത്താണ് അയ്യങ്കാളിയും നാരായണഗുരുവും രംഗപ്രവേശനം ചെയ്യുന്നത്. അവരെല്ലാം മതംമാറ്റത്തെ അംഗീകരിച്ചിരുന്നു എന്നതാണ് ചരിത്രം. എന്നാൽ അവരൊരിക്കലും മതംമാറ്റം നടത്തിയിട്ടില്ല എന്നതും കാണാവുന്നതാണ്.
ആത്മീയത തേടിയുള്ള മതംമാറ്റവും രാഷ്ട്രീയമായ മതംമാറ്റവും ഇന്ത്യയിൽ എല്ലായിടത്തും നടന്നിട്ടുണ്ട്. ഇസ്ലാമിലേക്കുള്ള മാറ്റങ്ങൾ ഏതെങ്കിലും മതത്തിനെതിരായ മാറ്റങ്ങളല്ല. ജാതിയില്ല എന്നതാണ് ഇസ്ലാമിലേക്ക് പരിവർത്തനം കൂടുതലാകാനുള്ള കാരണം. എന്നാൽ ക്രിസ്തുമതത്തിലടക്കം ഇതല്ല അവസ്ഥ. ഇൗഴവ ക്രൈസ്തവർ, പറയ ക്രൈസ്തവർ, പുലയ ക്രൈസ്തവർ എന്നിങ്ങനെ ജാതിയും മതവും ചേർന്നുനിൽകുകയാണ്. ബുദ്ധമതത്തിലേക്ക് മാറിയാലും ‘പട്ടികജാതി ബുദ്ധൻ’ എന്ന പേരിൽ ജാതി നിലനിൽകുന്നു. എന്നാൽ മുസ്ലിമാകുന്നതോടെ ജാതി അവനെ പിന്തുടരുന്നില്ല. വരുംതലമുറകളിൽ അവന് തീർത്തും ജാതി മുക്തമാകാനും സാധിക്കും. പട്ടികജാതി മുസ്ലിം എന്നൊരു ഗണമില്ലാത്തതിനാലാണിത്. ഇൗയൊരു ഗുണം ഇസ്ലാമിനുള്ളതാണ് ദലിതരിൽ ചിലരെ ഇസ്ലാം ആകർഷിക്കാനുള്ള കാരണം. കേരളത്തിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലുമുള്ള മുസ്ലിങ്ങൾ അറേബ്യയിൽ നിന്ന് വന്ന് ഇവിടെ കുടിയേറിയവരല്ല. മറിച്ച് ഇവിടെയുള്ളവർ ഇസ്ലാം സ്വീകരിക്കുകയായിരുന്നു.
ഹിന്ദു ജനസംഖ്യ നാൾക്കുനാൾ കൂറഞ്ഞുവരികയാണെന്ന് പറഞ്ഞാണ് ഫാഷിസ്റ്റ് ശക്തികൾ പ്രചാരണം നടത്തുന്നത്. പിന്നാക്കജാതികളോടും ദലിതരോടും മതംമാറരുതെന്ന് ഇവർ കൽപിച്ചുകൊണ്ടിരിക്കയാണ്. മതംമാറ്റം തടയുന്നതിനാണ് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ അവർ പടച്ചെടുത്ത ഒരു സിദ്ധാന്തമാണ് ‘ലൗ ജിഹാദ്’ എന്നത്. വ്യത്യസ്ത മതങ്ങളിൽ പെട്ടവർ പരസ്പരം സ്നേഹിച്ച് വിവാഹം ചെയ്യുന്നതിനെ മുസ്ലിങ്ങൾക്കെതിരെ മറ്റുള്ളവരെ അണിനിരത്തുന്നതിന് ഉപയോഗിക്കുകയാണ്. മുസ്ലിങ്ങൾക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും വെറുപ്പ് ഉൽപാദിപ്പിക്കുക എന്നത് രാഷ്ട്രീയ തന്ത്രമാണ്. ഇതിനെതിരെ ജനാധിപത്യശക്തികൾ ഒന്നിച്ചു നിൽകേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വിടുതലൈ ചിരുതൈകൾ കച്ചി(വി.സി.കെ) തമിഴ്നാട്ടിൽ മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും ഇടതുപഷത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദേശീയ തലത്തിൽ രാംവിലാസ് പാസ്വാനെപ്പോലുള്ള നേതാക്കൾ ബി.ജെ.പി പാളയത്തിലെത്തിയത് കാരണം പല ദലിതരും അവർക്ക് പിന്നാലെ പോകുന്നുണ്ട്. എന്നാൽ വി.സി.കെ അംബേദ്കറുടെ പാത പിന്തുടരുന്ന പാർട്ടിയാണ്. 1999വരെ ഞങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതെ സാമുദായിക കക്ഷിയായാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് ബാബരി മസ്ജിദ് തകർത്ത സംഭവത്തിനെതിരെ ദലിതരെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തിയശേഷവും ഞങ്ങളാരോടും ഇക്കാര്യങ്ങളിൽ സമവായത്തിന് പോയിട്ടില്ല. മുസ്ലിം നേതൃത്വത്തിൽ തുടങ്ങുന്ന പാർട്ടികളെ മുസ്ലിം പാർട്ടിയായും ദലിതരുടെ നേതൃത്വത്തിലുള്ള പാർട്ടികളെ ദലിത് പാർട്ടിയായും മുദ്രകുത്തുന്ന അവസ്ഥയുണ്ട്. എന്നാൽ മറ്റുള്ളവർ ആരംഭിക്കുന്ന പാർട്ടികൾ പൊതുപാർട്ടികളായും പറയും. ഇത് ഒറ്റപ്പെടുത്താനുള്ള തന്ത്രമാണ്. ഇത് തിരിച്ചറിഞ്ഞ് മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. വി.സി.കെ എല്ലാ പൊതു പ്രശ്നങ്ങളിലും ഇടപെടുന്ന പാർട്ടിയാണ്. എല്ലാ മുസ്ലിം പാർട്ടികളും ഇത്തരത്തിൽ പൊതുപ്രശ്നങ്ങളിൽ ഇടപെടണമെന്നാണ് എനിക്ക് ആഹ്വാനം ചെയ്യാനുള്ളത്.
(‘മതം, ജാതി, വിശ്വാസം: മതപരിവർത്തനവും സാമകാലീന ആശങ്കകളും’ എന്ന വിഷയത്തിൽ എസ്. ഐ. ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)
തയ്യാറാക്കിയത്: സാലിഹ് കോട്ടപ്പള്ളി
കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ്