Campus Alive

മതവും യുക്തിയും ജനാധിപത്യത്തിന്റെ ഭാവനകളും

മതവും ശാസ്ത്രവും അല്ലെങ്കില്‍ ഭാവനയും യുക്തിയും തമ്മിലുളള സംവാദങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടിന്റെയും മേധാവിത്വ പ്രവണത ആരോഗ്യകരമായ ഇടപാടുകളെ തടഞ്ഞുനിര്‍ത്തുന്നു. ജീവിതത്തിലെ മറ്റ് ഘടകങ്ങളെപ്പോലെത്തന്നെ ശാസ്ത്രവും മതവും അവയുടെ സത്തയും അനന്തരഫലങ്ങളും മുന്നില്‍ വെച്ചായിരിക്കണം വിലയിരുത്തപ്പെടേണ്ടത്. യുക്തിയുടെ പ്രകാശത്താലും ഭാവനയുടെ ദീപത്താലും കൂട്ടിയോജിപ്പിക്കപ്പെട്ട നമ്മുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്ന സങ്കീര്‍ണ്ണവും ദുര്‍ഘടവുമായ സാഹചര്യങ്ങളെ കാണുവാന്‍ അത് നമ്മെ സഹായിക്കും. പ്രശസ്ത റഷ്യന്‍ നോവലിസ്റ്റ് ദസ്‌തെവസ്‌കിയുടെ കാരമസോവ് സഹോദരന്‍മാരിലെ ഒരു കഥാപാത്രം പറയുന്ന ഒരു വാചകം ഇവിടെ പ്രസക്തമാണ്.

“ഭൂമിയിലുളളതെല്ലാം യുക്തിക്ക് നിരക്കുന്നതായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു”.

പരമ്പരാഗത മതത്തിനും അതിനെ പിന്തുടര്‍ന്നവര്‍ക്കും സംഭവിച്ചത് ഏവര്‍ക്കും അറിയുന്നതാണ്. മാത്രമല്ല, ശാസ്ത്രത്തിന്റെയും നാസ്തികതയുടെയും കാലത്ത് അപരിഷ്‌കൃതമായ ഒന്നായി മതം മാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പല ശാസ്ത്രകുതുകികളും ശാസ്ത്രത്തെ ഒരു മതമെന്ന നിലയിലേക്ക് പരിവര്‍ത്തിച്ചിരിക്കുന്നു എന്ന വസ്തുതയെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരതിന് സ്വന്തമായ അദ്ധ്യാത്മികതയും സിദ്ധാന്തവും പടച്ചിരിക്കുന്നു. എന്നാല്‍ ശാസ്ത്രമൊരിക്കലും നമ്മെ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നില്ല. മാത്രമല്ല, അതൊരു ധാര്‍മ്മിക വ്യവസ്ഥയുമല്ല. അത് പ്രപഞ്ചത്തെയും മനുഷ്യനെയും കുറിച്ച് പഠിക്കാനുളള ഒരു ഉപായം മാത്രമാണ്. മോട്ടോര്‍ ശാസ്ത്രത്തിന്റെ ഒരു മഹത്തായ കണ്ടെത്തലാണ്. അത് നമുക്ക് ഊര്‍ജ്ജം പ്രധാനം ചെയ്യും. പക്ഷെ ദിശ പറഞ്ഞുതരില്ല. ഒരു ഡ്രൈവറാണ് അത് എങ്ങോട്ട് ചലിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞേക്കും. പക്ഷെ എന്താഗ്രഹിക്കണമെന്ന് നമ്മോട് പറയാന്‍ അതിന് കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതി ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് പ്രശസ്ത ശാസ്ത്രജ്ഞ ഹെലന്‍ കെല്ലറാണ്. ശാസ്ത്രം ഒരു പക്ഷേ മിക്ക തിന്മകള്‍ക്കുമുളള പ്രതിവിധി കണ്ടെത്തിയിരിക്കാം. പക്ഷെ അതിനെക്കാളേറെ മോശമായ മനുഷ്യന്റെ ഉദാസീനതക്കുളള മരുന്ന് കണ്ടെത്തിയിട്ടില്ല. (കെല്ലര്‍ 1927:162) ലോകത്തെ കോടി ഡോളറുകളുടെ ആയുധപ്പുരയാക്കുന്നതിനോ അല്ലങ്കില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളെ പട്ടിണിക്കിടക്കയിലേക്ക് ആനയിക്കുന്നതിനോ പകരം ലോകത്തെ ദാരിദ്രം തുടച്ചു മാറ്റുവാന്‍ ശാസ്ത്രത്തിന് കഴിയുമായിരുന്നു. ഈ പറയുന്നത് ഒരിക്കലും ശാസ്ത്രത്തെ ആക്ഷേപിക്കുവാനല്ല. മറിച്ച് എന്താണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച ആലോചനകള്‍ പങ്കുവെക്കുകയാണ് ഞാന്‍ ചെയ്യുന്നത്.

thumb_286_89804സഹാനുഭൂതിയാണ് യുക്തിയേക്കാള്‍ പ്രധാനം. ഉന്നതമായ ധാര്‍മ്മിക നിലവാരം ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ആഴത്തിലുളള അറിവും ഉയര്‍ന്ന വിവേകവും തുറന്നു കാണിക്കും. ഭാവനക്കു മുകളിലുളള യുക്തിയുടെ ആധിപത്യം വെറുമൊരു മാറ്റിവെക്കലല്ല. ലോകത്തിന്റെ സന്തുലിതാവസ്ഥയെത്തന്നെ അത് കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് 1968ല്‍ സോബോണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പാരീസിന്റെ ചുവരുകളില്‍ ഭാവനക്കുളള ശക്തി എന്നെഴുതിയത്. ശാസ്ത്രവും യുക്തിയുമെല്ലാം കളങ്കരഹിതവും ശ്രേഷ്ടവുമായ ഒരു ലോകം നിര്‍മ്മിക്കുന്നതിന് അപര്യാപ്തമാണെന്ന് വിളിച്ചു പറയുകയായിരുന്നവര്‍ എന്ന് ഐന്‍സ്റ്റീന്‍ പറയുന്നു. യുക്തി നിങ്ങളെ എയില്‍ നിന്ന് ബിയിലെക്കെത്തിക്കും എന്നാല്‍ ഭാവന നിങ്ങളെ എല്ലായിടത്തുമെത്തിക്കും.

വികാരവും യുക്തിയും അവയുടെ ഉയര്‍ന്ന തലങ്ങളില്‍ ഒന്നിക്കുന്നുണ്ട്. ഭയമില്ലാത്ത ബൗദ്ധികത മനുഷ്യ ഹൃദയത്തില്‍ എത്താന്‍ കഴിയാത്ത വണ്ണം ദുര്‍ബ്ബലവും നിയന്ത്രണമില്ലാത്തതുമായിരിക്കും. പ്രൊഫഷണല്‍ സയന്‍സില്‍ നിന്നും തത്വ ശാസ്ത്രത്തില്‍ നിന്നും വളരെ വിരളമായേ അതിയായ സന്തോഷമോ നിര്‍വൃതിയോ ഉണ്ടാവൂ. പ്രൊഫഷണല്‍ ബൗദ്ധികതക്ക് നശീകരണപരമായ ഉപയോഗങ്ങളാണുളളത്. അത് ശാസ്ത്രത്തില്‍ നിന്നും വിജ്ഞാനങ്ങളില്‍ നിന്നും മൂല്യങ്ങളെ അടര്‍ത്തി മാറ്റി ആറ്റം ബോംബിന് വഴി തെളിയിക്കുന്നു.

ശാസ്ത്രം പോലെ തന്നെ മതത്തിന്റെ വിഷയത്തിലും നമ്മള്‍ വിമര്‍ശനാത്മമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ആണവയായുധങ്ങള്‍ വികസിപ്പിക്കാനുളള ശാസ്ത്രത്തിന്റെ മനുഷ്യത്വ വിരുദ്ധമായ പ്രയോഗത്തെ എതിര്‍ക്കുന്നതുപോലെ തന്നെ മതത്തിന്റെ അധീശാധികാര പ്രവണതകളെയും നാം എതിര്‍ക്കേണ്ടതുണ്ട്. പക്ഷെ ഈ എതിര്‍പ്പിനെ ഒരിക്കലും മതത്തിന്റെ മണ്ഡലത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതിലേക്ക് നീട്ടരുത്. അതിനെ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കൊടുക്കുകയുമരുത്. ഗ്രാംപി പറയുന്നു: ഞാന്‍ ചര്‍ച്ചില്‍ പോകാറില്ല. ഞാനൊരു വിശ്വാസിയുമല്ല. പക്ഷേ വിശ്വാസികളാണ് ഭൂരിപക്ഷം എന്ന യഥാര്‍ത്ഥ്യത്തെക്കുറിച്ച് നാം ബോധമുളളവരായിരിക്കണം. നിരീശ്വരവാദികളൊട് മാത്രം ബന്ധമുളളവരായാല്‍ നാമെപ്പോഴും ന്യൂനപക്ഷമായി തുടരും. മതവുമായുളള സഹവര്‍തിത്വം നിഷേധിക്കുന്നതിലുളള അര്‍ത്ഥശൂന്യത മാര്‍ക്‌സിന്റെ തന്നെ പ്രശസ്തമായ ഒരു പ്രസ്താവനയില്‍ കാണാവുന്നതാണ്: ‘വിശ്വാസമാണ് മതം. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണത്. ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ്. മനുഷ്യന്റെ കറുപ്പാണത്’. മാര്‍ക്‌സിവിടെ മതത്തിന്റെ മിഥ്യാബോധം അനാവരണം ചെയ്യുക മാത്രമല്ല ചെയ്യുന്നത്. അതുല്യമായ അതിന്റെ വിശുദ്ധ രൂപത്തില്‍ നിന്ന് സെക്യുലര്‍ രൂപത്തിലേക്ക് അനാവരണം ചെയ്യപ്പെടുമ്പോള്‍ മനുഷ്യന്‍ നേരിടുന്ന അന്യവല്‍ക്കരണത്തെയും മാര്‍ക്‌സ് അനാവരണം ചെയ്യുന്നു.
m
മാര്‍ക്‌സ് മതത്തെ ചരിത്രപരമായാണ് വിമര്‍ശിച്ചത്. പ്രപഞ്ചാതീതമായല്ല. ചോദ്യം ഇതാണ്‌: മതം നല്ലതിനാണോ ചീത്തതിനാണോ? മതത്തിന്റെ പൈതൃകവും രാഷ്ട്രീയവും അവഗണിക്കുന്നത് ആര്‍ക്കെങ്കിലും താങ്ങാനാവുമോ? മതം മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഒരു മിഥ്യാബോധമല്ല. തൊട്ടറിയാവുന്ന ഒരു സാംസ്‌കാരിക നിര്‍മിതിയാണ്. ചരിത്രത്തിലെ ഏറ്റവും ശാശ്വതമായ സ്ഥാപനങ്ങളിലൊന്നാണത്. അസംഘടിതമായ അവസ്ഥയില്‍ പോലും അത് നിരവധി മനുഷ്യരുടെ ജീവിതങ്ങളിലെ വ്യക്തവും നിലവിലുള്ളതുമായ യാഥാര്‍ത്ഥ്യമാണ്. ഒരിക്കലും മതത്തെ തള്ളിക്കളയുകയോ വിഞ്ജാന വിരോധവുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. നാം അതിനെ ചരിത്രപരമായി കാണുകയാണ് വേണ്ടത്. മതത്തെ ശക്തമായി വിമര്‍ശിക്കണം. മതത്തിന്റെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചുമുള്ള തുറന്നതും വിമര്‍ശനാത്മകവുമായ പഠനത്തിന് നാം തയ്യാറാവേണ്ടതുണ്ട്. അടിസ്ഥാനപരമായി ഒരു മതവും മനുഷ്യരെ വേര്‍തിരിക്കുന്നില്ല. എന്നാല്‍ ബ്രാഹ്മണ ഹിന്ദു മതം മനുഷ്യരെ തട്ടുകളായി വേര്‍തിരിക്കുന്നു. ജാതിയില്ലാതെ ഹിന്ദു ഇല്ല. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെച്ച ജാതികള്‍ മനുഷ്യനെ ശ്രേണീകരിക്കുന്നു. നൈസര്‍ഗികമായി തന്നെ ഹിന്ദു മതം ജനാതിപത്യത്തിന്റെ ധര്‍മങ്ങളുമായി പൊരുത്തപ്പെടാത്ത ഒന്നാണ്. ജാതി ഉന്നതന്മാര്‍ പോലും അവരുടെ നിഷ്‌കളങ്കമായ സന്ദര്‍ഭങ്ങളില്‍ ഇത് സമ്മതിച്ചിട്ടുണ്ട്. ഹൈന്ദവത വളരെ ആഴത്തിലുള്ളതും ശാശ്വതവും വികൃതവുമായ അസമത്വത്തിന്റെ ദാര്‍ശനിക സൗധം നിര്‍മിച്ചിട്ടുണ്ട്. ഈയൊരു ചട്ടക്കൂട് വലിയൊരു വിഭാഗം ജനതയെ മാനവരാശി അറിഞ്ഞതില്‍ വെച്ച് ഏറ്റവും താഴ്ന്ന കീഴൊതുങ്ങലിലേക്ക് നിര്‍ദ്ദയം തരം താഴ്ത്തിയിരിക്കുന്നു (മേത്ത 2012 ബി). ഹിന്ദു മതം അതിന്റെ ഏറ്റവും ആദ്യ രൂപത്തില്‍തന്നെ ദുഷിക്കലിന്റെ മൂര്‍ത്തീകരണമാണ്. ജാതിയുടെ ഉരുക്ക് നിയമങ്ങളില്‍ വേരുറച്ചതിനാല്‍ തന്നെ അതിനെ തിരുത്തുവാന്‍ കഴിയില്ല. സപഷ്ടമായി അതിനെ ഉപേക്ഷിക്കുകയാണ് വേണ്ടത്. (ഫൂലെ, അംബേദ്‌ക്കര്‍, പെരിയാര്‍, പണ്ടിതാ രമാദായ് തുടങ്ങിയവര്‍ ഇതാണ് ചെയ്തത്.)

നിത്യജീവിതത്തിലും ലോകത്തെ കുറിച്ചുളള വിശദീകരണത്തിലും മതത്തിന് ഒന്നും പറയാനില്ലെന്ന അവിശ്വാസികളുടെ അഭിപ്രായത്തില്‍ ശരിയുണ്ട്. പക്ഷെ നിരീശ്വരവാദവും മത വിരുദ്ധതയും അവര്‍ പലരും പറയുന്നത് പോലെ വിപ്ലവത്തിന് അത്യാവശ്യം വേണ്ട ഘടകമല്ല. നീതിക്കുവേണ്ടി കെട്ടിപ്പടുത്തതാണ് ദാര്‍ശനിക ബൗദ്ധികവാദവും നിരീശ്വരവാദവുമെന്നത് ചരിത്രപരമായി തെറ്റാണ്. എല്ലാ നിരീശ്വര വാദികളും മാര്‍ക്ക്‌സിനെപ്പോലെ വിപ്ലകാരികളായിരുന്നില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പോലുളളവരുടെ അക്രമോല്‍സുക നിരീശ്വരവാദം കോര്‍പ്പറേറ്റ് സമൂഹത്തിന്റെ അത്യാര്‍ത്ഥിയും ശക്തി വര്‍ദ്ധനവും ആഘോഷിക്കാനുളള വെറും തന്ത്രം മാത്രമാണ്. സമരോത്സുക നിരീശ്വരവാദത്തിന്റെ ഹൃദയം സാമൂഹിക നീതിയല്ല. സഹജ വാസനകളെ വാഴ്ത്തുന്നതിലൂടെ പുതിയ നിരീശ്വരവാദികള്‍ ഉപഭോഗ സംസ്‌കാരത്തിന്റെ ആധിപത്യമുളള സൈദ്ധാന്തിക മൂല്യങ്ങളുമായി ലയിച്ചു ചേരുകയാണ്.

The Archbishop of Cantebury Rowan Williams (R) and atheist scholar Richard Dawkins pose for a photograph outside Clarendon House at Oxford University, before their debate in the Sheldonian theatre in Oxford, central England, February 23, 2012. The name of the debate is ?The Nature of Human Beings and the Question of their Ultimate Origin?. REUTERS/Andrew Winning (BRITAIN - Tags: RELIGION SOCIETY EDUCATION) - RTR2YBDF

മതം ബ്രാഹ്മണനേക്കാളും ബിഷപ്പിനേക്കാളും പ്രധാനമാണ്. വിപ്ലവകരമായ രാഷ്ട്രീയ സമരങ്ങളോടൊപ്പം തന്നെ സുപ്രധാനവും മനോഹരവുമായ മറ്റൊരു സമരവുമുണ്ട്. നമുക്ക് ഫ്രാന്‍സിസ് അസ്സീസിയെ പോലുളള ഉന്നത ആത്മാക്കളുടെ ഹൃദയ വിലാപങ്ങളോട് താദാത്മ്യം പ്രാപിക്കാം: പിതാവെ, എന്നെ നിന്റെ സമാധാനത്തിലേക്കുളള നീര്‍ച്ചാല്‍ ആക്കൂ. എവിടെയാണോ വെറുപ്പുളളത്, അവിടെ സ്‌നേഹം വിതക്കാന്‍ എന്നെ അനുവദിക്കൂ.

പൊതുനന്‍മക്കുവേണ്ടി പ്രവര്‍ത്തിക്കുക വഴി സ്വമേധയാ ഉയര്‍ത്തപ്പെട്ടവരെ ചരിത്രം മഹാന്‍മാര്‍ എന്നു വിളിച്ചു. കൂടുതല്‍ ജനങ്ങളെ സന്തോഷിപ്പിച്ചവന്‍ തന്റെ പ്രവര്‍ത്തന പരിചയത്താല്‍ സ്തുതിക്കപ്പെടുകയുണ്ടായി. മാനവരാശിക്കുവേണ്ടി സ്വമേധയാ ത്യജിക്കാന്‍ മതം തന്നെ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യ രാശിക്കുവേണ്ടി പരമാവധി പ്രവര്‍ത്തിക്കാവുന്ന ഒരു സ്ഥാനം നമ്മള്‍ തെരെഞ്ഞെടുത്താല്‍ ഒരു ഭാരത്തിനും നമ്മുടെ തലകുനിക്കാന്‍ സാധിക്കില്ല. കാരണം എല്ലാവരുടെയും നന്മക്ക് വേണ്ടിയുള്ള ത്യാഗങ്ങളാണ് അതെല്ലാം. നമ്മുടെ സന്തോഷമെല്ലാം കുറയുന്നപോലെ തോന്നിയാലും അതെല്ലാം ദശലക്ഷങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാകുന്നുണ്ട്.

മാര്‍ക്‌സിന്റെയും, ഫൂലയുടെയും, ഹെലന്‍ കെല്ലറുടെയും, പണ്ടിറ്റ് രമാഭായിയുടെയും അംബേദ്ക്കറിന്റെയുമെല്ലാം വിമോചനാത്മകമായ കാഴ്ചപ്പാടുകള്‍ പുതിയ ആശ്ചനിഷ്ഠമായും മാറ്റത്തിന്റെ പുതിയ സൗന്ദര്യശാസ്ത്രമായും കൂട്ടിചേര്‍ക്കാത്ത പക്ഷം വിപ്ലവത്തെക്കുറിച്ച ആലോചനകള്‍ അപ്രസക്തമാണ്. വിമര്‍ശനാത്മക റിയലസത്തിന്റെ ഒരു ഉപജ്ഞാതാവ് യഥാര്‍ത്ഥ ആത്മീയതയും മൗലികമായ സാമൂഹിക മാറ്റവും തമ്മിലുള്ള ബന്ധം കണുമ്പോള്‍ അത്തരമൊരു മൗലിക സ്വാംശീകരണത്തിന്റെ സത്ത കണ്ടെത്തുന്നുണ്ട്. ‘ഇപ്പോള്‍ നിങ്ങള്‍ ബോധിസത്വന്റെ മഹായാന ബുദ്ധമതത്തിന്റെ ആദര്‍ശമെടുക്കുക. അദ്ദേഹമായിരിക്കും ഒരുപക്ഷേ ഏറ്റവുമധികം മോക്ഷം നേടിയ മനുഷ്യന്‍. പക്ഷേ അദ്ദേഹം തന്റെ ബോധോദയവും, മുക്തിയും, നിര്‍വാണവുമെല്ലാം ലോകത്തെ എല്ലാ മനുഷ്യരും മോക്ഷം നേടുന്നത് വരെയും മാറ്റിവെച്ചു. അതിന് മാര്‍ക്‌സിന്റെ നിലപാടുമായി വളരേയധികം സാമ്യമുണ്ട്.(മാര്‍ക്‌സ് ഒരു നിരീശ്വരവാദിയും കൂടിയാണ് ) കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ ഓരോരുത്തരുടെയും സ്വതന്ത്ര വികസനം എന്നത് എല്ലാവരുടെയും സ്വാതന്ത്ര വികസനമാണെന്ന് അദ്ദേഹം പറഞ്ഞത് കൃത്യമായി ബുദ്ധമതത്തിന്റെ നിലപാട് തന്നെയാണ്. മാത്രമല്ല, ചിലയിടങ്ങളില്‍ എല്ലാ മതങ്ങളുടെയും രാഷ്ട്രീയ പ്രേരണകളുടെയും അഭിലാഷങ്ങളുടെയും നിലപാട് ഇത് തന്നെയെന്ന് മനസ്സിലാക്കാം. ആത്മീയതയും മൗലികമായ സാമൂഹിക മാറ്റങ്ങളും തമ്മില്‍ യാതൊരു വൈരുദ്ധവുമില്ല. (ഭാസ്‌കര്‍ 2002:301)
b-r-ambedkar
സാമൂഹികരാഷ്ട്രീയത്തെ ധാര്‍മ്മിക ആത്മീയതയുമായി യോജിപ്പിക്കുന്നത് ചരിത്രത്തെയും സ്വാതന്ത്രത്തെയും ജനാധിപത്യത്തെയും പടിഞ്ഞാറിന്റെ സമ്മാനമായി അവതരിപ്പിക്കുന്ന നേരിയതും അപര്യാപ്തവുമായ നമ്മുടെ ധാരണയെ തിരുത്തും. നീതിയും ജനാധിപത്യവും അത്‌പോലെ യുക്തിയും ശാസ്ത്രവും പടിഞ്ഞാറിന്റെ മാത്രം സംഭാവനയല്ല. അവക്ക് വിശാലമായ മൂല്യങ്ങളും ചരിത്രത്തിന്റെ വിശാലമായ വൃത്തത്തില്‍ മനുഷ്യവംശം നേടിയെടുത്ത സമ്പാദ്യങ്ങളുമുണ്ട്. ലോകമെങ്ങുമുള്ള രാഷ്ട്രീയ നാഗരികതയുടെ പരിണാമത്തിന്റെ അന്തരഫലമാണ് ജനാധിപത്യം. അത്തരം സമരങ്ങളില്‍ എല്ലായിടത്തുമുള്ള സാമാന്യ ജനങ്ങളായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. നമുക്കിന്നുള്ള ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ട ജനത എല്ലാവര്‍ക്കുമായുള്ള ലോകത്തിനായി നടത്തിയ നീണ്ടതും സുദീര്‍ഘവുമായ ചരിത്ര സമരങ്ങളുടെ ഫലമാണ്.ഡാനിയല്‍ പോള്‍ എന്ന കനേഡിയന്‍ ആദിവാസി തോമസ് പെയിന്‍ എന്ന ജനാധിപത്യ തത്വചിന്തയുടെ അധികായകന്‍ സമൂഹം എങ്ങനെ (ജനാധിപത്യപരമായി) സംഘടിപ്പിക്കപ്പെടണം എന്നതിന്റെ മാതൃകയായി കണ്ടത് പ്രാദേശിക റെഡ് ഇന്ത്യക്കാരെയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കിന്നുണ്ട്. (പോള്‍ 2000:333)

ആധുനികതക്ക് മുമ്പുള്ള കിഴക്ക് ചിലപ്പോള്‍ വൈജ്ഞാനികമായി പുറകിലായിരിക്കാം. പക്ഷേ ലോകത്തെ ഏറ്റവും ചലനാത്മകമായ ചിന്തകളെ അത് ഉല്‍പ്പാദിപ്പിച്ചിരുന്നു. ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ നിര്‍മ്മിച്ച, ലോക നീതിയുടെ അളവുകോലുകള്‍ നിര്‍ണ്ണയിച്ച ധാര്‍മ്മികവും ധൈഷണികവുമായ ചിന്തകള്‍ കിഴക്കില്‍ നിന്നാണ് വരുന്നത്. കിഴക്ക് എന്നതിനെ സാര്‍വ്വലൗകികമായ കാറ്റഗറിയായല്ല ഞാനിവിടെ അവതരിപ്പിക്കുന്നത്. ബുദ്ധനും യേശുവും മുഹമ്മദും നാനാക്കുമൊന്നും പടിഞ്ഞാറ് നിന്ന് വന്നവരല്ല. പൗരാണിക ഏഥന്‍സിനേക്കാള്‍ ജനാധിപത്യ ധര്‍മ്മങ്ങള്‍ മനുഷ്യ സംസ്‌ക്കാരത്തില്‍ ഉല്‍പ്പാദിപ്പിച്ചത് അവരാവും. ജനാധിപത്യം,സ്വാതന്ത്രം,മനുഷ്യാവകാശം തുടങ്ങിയവയുടെ നിര്‍മ്മിതിക്ക് വഴിയൊരുക്കിയ സമത്വാധിഷ്ടിത ചന്തകളും വികാരങ്ങളും ഇന്ത്യ, ചൈന, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, തെക്ക്-വടക്കന്‍ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ പ്രാദേശിക സംസ്‌കാരങ്ങളില്‍ നിലനിന്നിരുന്നു. ഇന്ത്യയുടെ മൗലികമായ ബുദ്ധ, ഭക്തി, സൂഫി, സിഖ് പാരമ്പര്യങ്ങളെ നിഷേധിക്കുന്നത് പടിഞ്ഞാറന്‍ മേധാവിത്വം അംഗീകരിക്കല്‍ മാത്രമല്ല, ഇന്ത്യന്‍ പാരമ്പര്യത്തെ വൈദിക ബ്രാഫ്മണ്യ പാരമ്പര്യം മാത്രമായി ചുരുക്കലും ബുദ്ധന്റെയും അശോകന്റെയും കബീറിന്റെയും നാനാക്കിന്റെയും ടൂക്കയുടെയും മാനവിക ജനാധിപത്യ പാരമ്പര്യങ്ങളെ നിഷേധിക്കലും കൂടിയാണ്.

വിവ: ബിലാല്‍ ഇബ്‌നു ജമാല്‍