ഏറെ വിമര്‍ശം നേരിടുകയാണിപ്പോള്‍ റാപ്പറും കെ.പോപ് സ്റ്റാറും ബി.ടി.എസ് അംഗവുമായ ആര്‍.എം (കിം നാം ജൂണ്‍). ബാഡ് റിലീജ്യന്‍ എന്ന ഗാനം ഇന്‍സ്റ്റയില്‍ സ്റ്റോറിയായി ഷെയര്‍ ചെയ്തതോടെയാണ് ആര്‍.എമ്മും ബി.ടി.എസും ഇസ്ലാമോഫോബികോ? എന്ന വിവാദം ഉടലെടുത്തത്. ഫ്രാങ്ക് ഓഷ്യന്റേതാണ് ബാഡ് റിലീജ്യന്‍ എന്ന ഗാനം. ഈ ഗാനം ഇസ്ലാമോഫോബിക് അല്ലെന്നും ഗേയും റിലീജ്യസും ആയ ഒരാളുടെ ആത്മസംഘര്‍ഷമാണ് ഗാനമെന്നും വാദിക്കുന്നവരുമുണ്ട്. എന്തൊക്കെ തന്നെയായാലും APOLOGISE TO MUSLIMS എന്ന ടാഗ് ലൈന്‍ ഇപ്പോള്‍ ട്രെന്റിംഗ് ആണ്. വെറുപ്പിനെതിരെ ഇത്ര കാലം സംസാരിച്ചിരുന്ന ബി.ടി.എസ് വെറുപ്പിന്റെ ആളുകളുടെ കൂടെ കൂടുന്നത് കാണാന്‍ കെല്‍പ്പില്ലാത്തതിനാല്‍ മാപ്പു പറഞ്ഞേ പറ്റൂ എന്നാണ് ആരാധകര്‍ ബഹളം കൂട്ടുന്നത്.
കെ.പോപും ബി.ടി.എസും
കൊറിയന്‍ പോപ്പുലര്‍ മ്യൂസികിന്റെ ഷോര്‍ട്ട് ആണ് കെ.പോപ്. 1990 ലാണ് കെ പോപ് രംഗപ്രവേശം ചെയ്യുന്നത്. ലോകത്തെല്ലായിടത്തും കെ.പോപിന് ആരാധകരുണ്ട്. BTS, Blackpink, EXO, Twice, and Red Velvet തുടങ്ങിയവയാണ് പ്രസിദ്ധമായ കെ.പോപ് ഗ്രൂപ്പുകള്‍. വിഷ്വലി സ്റ്റണ്ണിംഗും ഫുള്‍ എനര്‍ജിയുമാണ് കെ.പോപ് ഗാനങ്ങള്‍. 2012 ജൂലൈയില്‍ പുറത്തിറങ്ങിയ കൊറിയന്‍ റാപ്പര്‍ spy യുടെ Gangnam Style ലൂടെയാണ് കെ.പോപ് ലോക ശ്രദ്ധ നേടുന്നത്.
ലോകത്താകമാനം ആരാധകരുള്ള സൗത്ത് കൊറിയന്‍ കെ.പോപ് ബോയ് ബാൻഡ് ആണ് ബി.ടി.എസ് (Bangtan Sonyeondan). ആര്‍.എം (കിം നാം ജൂണ്‍), ജങ് കുക് (ജോണ്‍ ജങ് കൂക്), ജെ ഹോപ് (ജങ് ഹൊസോക്), ജിന്‍ (കിം സോക് ജിന്‍), വി (കിം തേഹ്യോങ്), സൂഗ (മിന്‍ യൂന്‍ഗി), പാര്‍ക് ജിമിന്‍ എന്നീ ഏഴു പേരാണ് ബി.ടി.എസ് അംഗങ്ങള്‍. തുടക്കത്തില്‍ നേരിട്ട ഒട്ടേറെ പ്രതിസന്ധികള്‍ക്ക് ശേഷം പെട്ടെന്നായിരുന്നു അവരുടെ വളര്‍ച്ച. 2013 ലായിരുന്നു ബി.ടി.എസിന്റെ രംഗപ്രവേശം. സെല്‍ഫ് ലൗ, ആക്സപ്റ്റന്‍സ്, എമ്പവര്‍മെന്റ് തുടങ്ങിയ തീമുകളിലായിരുന്നു ബി.ടി.എസ് ഫോക്കസ് ചെയ്തത്. സോളോ പെര്‍ഫോമന്‍സില്‍ ശ്രദ്ധിക്കാന്‍ വേണ്ടി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണിപ്പോള്‍ ബി.ടി.എസ് ടീം.
ബി.ടി.എസും ടീനേജും
സ്വന്തത്തെ കുറിച്ച് ആകെ കണ്‍ഫ്യൂഷ്യന്‍ നിറഞ്ഞ കാലമാണല്ലോ ടീനേജ്. മുതിര്‍ന്നവരില്‍ നിന്ന് നിരന്തരം ഉപദേശം കേട്ട് മടുത്ത ടീനേജുകാര്‍ക്ക് ബി.ടി.എസ് ഗാനങ്ങള്‍ വലിയ ആശ്വാസമായി തോന്നിയിരിക്കാം. അവരാ ഗാനങ്ങള്‍ ഏറ്റെടുത്തു. മെന്റല്‍ ഹെല്‍ത്ത് വല്ലാതെ ഡൗണ്‍ ആയിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ ഈ ഗാനങ്ങള്‍ സാന്ത്വനമെന്ന് കരുതി. ബി.ടി.എസിന്റെ ഡ്രസ്സിംഗ് പാറ്റേണെല്ലാം കുട്ടികള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
പാട്ടുകളിലൂടെ ബി.ടി.എസ് പോസറ്റീവ് മെസേജുകളാണ് നല്‍കാന്‍ ശ്രമിച്ചത്. ബുള്ളിയിംഗിനും വിവേചനത്തിനുമെതിരെ നില നിന്നതുകൊണ്ടാണ് ലൗ മൈസെല്‍ഫ് കാമ്പയിനില്‍ യൂനിസെഫിന്റെ പാര്‍ട്ട്ണര്‍മാരായി ബി.ടി.എസിനെ സെലക്റ്റ് ചെയ്തത്.
കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമെതിരെയുള്ള വയലന്‍സിനെതിരെ അവര്‍ നില കൊണ്ടു. നിങ്ങള്‍ മുഴുനേരവും മൊബൈലിലാണെന്നും ഞങ്ങളൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിരന്തരം കുറ്റപ്പെടുത്തലുകള്‍കൊണ്ട് ചെവി നിറഞ്ഞ കുട്ടികളോട് നിരാശരാകണ്ടെന്നും, നിങ്ങള്‍ സൂപ്പറാണെന്നും, മറ്റു കാര്യങ്ങളൊന്നും മൈന്‍ഡ് ചെയ്യണ്ടെന്നും സാഹ്ലാദം ബി.ടി.എസ് പാടിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് പിന്നെ ആരാധന തോന്നാതെ നിവൃത്തിയില്ലല്ലോ. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കമന്റുള്ള വീഡിയോ ബി.ടി.എസിന്റേതാണ് (ഡി.എന്‍.എ എന്ന ഗാനത്തിന്).
വിമര്‍ശനങ്ങള്‍
ബി.ടി.എസ് കുട്ടികള്‍ക്കിടയില്‍ കണ്‍സ്യൂമറിസം വളര്‍ത്തുന്നു എന്നത് ഏറെ നാളായി കേള്‍ക്കുന്ന ആക്ഷേപമാണ്. അവരെ അനുകരിക്കാന്‍ ശ്രമിക്കുക വഴി എക്സ്പന്‍സീവ് ആയ സാധനങ്ങളും മറ്റും വാങ്ങാന്‍ പ്രേരണ നല്‍കുകയും അതിന് കഴിയാത്തവരില്‍ വിഷാദമുണ്ടാവുകയും ചെയ്യുന്നു എന്നാണ് വിമര്‍ശം.
സെല്‍ഫ് ലൗ കുത്തി നിറക്കുന്ന ബി.ടി.എസ് കുട്ടികളില്‍ നാര്‍സിസം(ആത്മാരാധന)വളര്‍ത്തുന്നു എന്നും പഴി കേള്‍ക്കുന്നുണ്ട്.
കള്‍ച്ചറല്‍ അപ്രോപ്രിയേഷന്റെ പേരിലും ബി.ടി.എസ് വിമര്‍ശിക്കപ്പെടുന്നുണ്ട്.
ആര്‍മി എന്നാണ് ബി.ടി.എസ് ഫാന്‍സ് അറിയപ്പെടുന്നത്. ബി.ടി.എസ് തന്നെയാണ് തങ്ങളുടെ ഫാന്‍സിന് ആ പേര് നല്‍കിയത്.
Adorable Representative Master of Ceremonies Youth എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍മി. ഈ ആര്‍മി പലപ്പോഴും sasaeng ആകാറുണ്ടെന്നും പരാതികളുണ്ട്. ഒബ്‌സെസീവ് ഫാന്‍സിനെ കുറിക്കുന്ന സൗത്ത് കൊറിയന്‍ ടേം ആണ് sasaeng.
വയലന്‍സിനെതിരെയും വിവേചനത്തിനെതിരെയും നില കൊള്ളുന്നതിനാല്‍ ബി.ടി.എസിന് നല്ല മുസ്ലിം ഫാന്‍ബേസും ഉണ്ട്. 2018 ല്‍ ബി.ടി.എസ് പുറത്തിറക്കിയ ഗാനമാണ് ‘Idol’. അതില്‍ ഇങ്ങനെയൊരു വരിയുണ്ട്. ‘I’m proud of who I am, I’m proud of where I’m from.’ ഇതിലെ സന്ദേശം ചൂണ്ടിക്കാട്ടി ബി.ടി.എസ് ഇസ്ലാമോഫോബിക് ആണെന്ന് പറയുന്നതിനെ നിഷേധിക്കുന്നവരുണ്ട്.
എന്നാല്‍ ബാഡ് റിലീജ്യന്‍ ഗാനം ഷെയര്‍ ചെയ്യുക വഴി ആര്‍.എം ഇസ്ലാമോഫോബിക് ആണോ എന്ന ചര്‍ച്ചക്കാണ് പിന്നെയും ജീവന്‍ വെച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ ഇസ്ലാം അംഗീകരിക്കുന്നില്ല എന്നതാകാം ആര്‍.എമ്മിന്റെ ഫ്രാങ്ക് ഓഷ്യനോടുള്ള ഐക്യദാര്‍ഢ്യത്തിന് കാരണം. ഡൈനാമൈറ്റ് എന്നത് ബി.ടി.എസിന്റെ പ്രസിദ്ധമായ ഗാനമാണ്. പ്രയാസ നേരങ്ങളിലും സന്തോഷം കണ്ടെത്തണമെന്നാണ് ഡൈനാമൈറ്റ് എന്ന പാട്ടു കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചതെന്ന് ആര്‍.എം ഒരു ഇന്റര്‍വ്യൂയില്‍ മുമ്പ് പറഞ്ഞിരുന്നു. സ്നേഹമാണ് പടര്‍ത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വെറുപ്പിന്റെ പ്രചാരകരാകാതിരിക്കാനും ബി.ടി.എസ് ശ്രദ്ധിക്കണമെന്ന് കരുതുന്നവരാണ് ഏറെയും.