Campus Alive

ബാബരിയും രാഷ്ട്ര പരമാധികാരവും

ആരാധനാലയങ്ങൾ അധികവും പടുത്തുയർത്തിയിട്ടുള്ളത് മനുഷ്യരുടെ ദാനങ്ങളിലൂടെയാണ്. ചരിത്രത്തിലുടനീളം രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും സാധാരണക്കാരും എല്ലാം വ്യത്യസ്ത കാലങ്ങളിൽ വിശ്വാസികൾക്ക് ആരാധന നിർവഹിക്കുവാനുള്ള ഭൂമിയും മറ്റു മുതലുകളും ദാനം ചെയ്തു പോന്നിട്ടുണ്ട്. മുസ്‌ലിങ്ങളുടെ ഇങ്ങനെ ദാനം സ്വീകരിക്കുന്നതിനും കൊടുക്കുന്നതിനും അത്തരം മുതലുകൾ നിലനിർത്താനുമുള്ള നിയമ ശാഖയാണ് വഖ്ഫ് എന്ന് അറിയപ്പെടുന്നത്. ഇസ്‌ലാമിലെ എല്ലാ നിയമ സ്‌കൂളുകളും (മദ്ഹബ്) വഖ്ഫ് സ്വീകരിക്കുന്നതിനും സാധുവാകുന്നതിനും കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ദൈവസാമീപ്യം ആഗ്രഹിക്കുന്ന ദാനം പുണ്യ കർമ്മമായതിനാലാണ് വഖ്ഫ് ചെയ്യപ്പെടുന്ന മുതലുകൾ വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാകുന്നത്. അല്ലാഹുവിനോട്‌ പ്രാർത്ഥന നിർവഹിക്കാൻ വേണ്ടി സൗകര്യം ഒരുക്കാൻ ഒരാൾ ദാനം ചെയ്യുന്നത് അതിൽ ഏറ്റവും ശ്രേഷ്ഠമായ ദാനമായാണ് മുസ്‌ലിങ്ങൾ മനസിലാക്കുന്നത്. അത്തരം ദാനങ്ങൾ ദാതാവിന് ഇഹ-പരലോകങ്ങളിൽ നന്മ ലഭിക്കാൻ കരണമാകേണ്ടതിനാൽ അവ എന്നെന്നും സംരക്ഷിച്ചു നിലനിർത്തുന്നതിൽ വിശ്വാസികൾ ബാധ്യസ്ഥരാണ്.

ഒരാളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള മുതലാവുക (മുൽക്ക്) എന്നത് അത്തരം ദാനം സാധുവാകാനുള്ള പ്രാഥമിക നിബന്ധനയായാണ് വഖ്‌ഫ് നിയമം അനുശാസിക്കുന്നത്. പൂർണ്ണ ഉടമസ്ഥത ഇല്ലാത്ത ഒരു മുതലും മുസ്‌ലിങ്ങൾ അതിനാൽ ദാനമായി സ്വീകരിക്കാനോ നൽകാനോ പറ്റില്ല. ഉത്തരേന്ത്യൻ  മുസ്‌ലിങ്ങൾ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന ഹനഫീ മദ്ഹബ് പ്രകാരം പള്ളികൾക്കുള്ള ദാനങ്ങൾ അത്യന്തം സൂക്ഷ്മത പുലർത്തേണ്ടുന്ന കാര്യമാണ്. പള്ളികൾക്കുള്ള ദാനം സാധുവാകണമെങ്കിൽ ഹനഫീ നിയമ പ്രകാരം ദാതാവ് മുസ്‌ലിമായിരിക്കണം എന്ന അധിക നിബന്ധന കൂടിയുണ്ട്. അതിനാൽ മുസ്‌ലിമല്ലാത്ത ഒരാൾ പൂർണ്ണ ഇഷ്ടത്തോടു കൂടി നൽകുന്ന ദാനമാണെങ്കിൽ പോലും പള്ളികളുടെ നിർമ്മാണത്തിനു വേണ്ടി അത് സ്വീകാര്യമാകുന്നില്ല. അതിന് കാരണം അവിശ്വാസി ആയിരിക്കെ ഒരാൾ നൽകുന്ന ദാനത്തിൽ ദൈവസാമീപ്യം  എന്ന ഉദ്ദേശം പൂർണ്ണമായി ഉൾചേരാനുള്ള സാധ്യത നിലനിൽക്കുന്നില്ല എന്നതിനാലാണ്. മുസ്‌ലിമല്ലാത്തവർ പൂർണ്ണ ഇംഗിതത്തോട് കൂടെ നൽകപ്പെടുന്ന ദാനങ്ങളിലൂടെ പോലും പള്ളികൾ നിർമ്മിക്കപ്പെട്ടതായുള്ള ചരിത്രം ഹനഫീ സ്വാധീന പ്രദേശങ്ങളിൽ കാണാൻ പറ്റില്ല. അത്തരം പൂർണ്ണ സമ്മതത്തോട് കൂടി മറ്റു മതസ്ഥരിൽ നിന്നുള്ള ദാനം കൊണ്ട് പോലും പള്ളി നിർമ്മിക്കാത്ത ചരിത്രമുള്ള ഒരു ജനതക്ക് നേരെ അവർ മറ്റുള്ളവരുടെ മുതലുകളിൽ അന്യായമായി കൈകടത്തി പള്ളി നിർമ്മിച്ചു എന്ന് പറയുന്നത് മുസ്‌ലിങ്ങളുടെ ജീവിതത്തെ കുറിച്ചോ അവർ നിത്യ ജീവിതത്തിൽ പുലർത്തുന്ന ധാർമികതയെ കുറിച്ചോ അജ്ഞരായവർക്ക് മാത്രം പ്രചരിപ്പിക്കാൻ കഴിയുന്ന കള്ളമാണ്. മുസ്‌ലിങ്ങൾ ജീവിച്ച ഒരു മണ്ണിലും അതിന് തെളിവുകൾ കണ്ടെത്താൻ സാധ്യമല്ല. എത്ര പുരാവസ്തു ഗവേഷണം നടത്തിയാലും പരാജയപ്പെട്ടു പോകുന്ന ഉദ്യമമാണത്. പ്രവാചകൻ മുതൽ ഇങ്ങോട്ടുള്ള മുസ്‌ലിങ്ങളുടെ ചരിത്രം നേർ വിപരീതമായ അനേകം സാക്ഷ്യങ്ങൾ കാണിച്ചു തരും. ജൂതനും ക്രിസ്താനിക്കും ഹിന്ദുവിനും എല്ലാം അവരുടെ മുതലുകളിലുള്ള ഏത് കൈകടത്തലും തടഞ്ഞതായുള്ള നിയമത്തിന്റെയും  ഭരണത്തിന്റെയും  ചരിത്രമാണ് മുസ്‌ലിങ്ങൾക്കുള്ളത്. മുസ്‌ലിങ്ങൾക്ക് നേരെ അങ്ങനെയൊരാരോപണം അതിനാൽ പുതിയതായി നിർമ്മിക്കപ്പെട്ടതാണ്. അതിന് ചരിത്രത്തിന്റെ പിൻബലമില്ല. സുപ്രീം കോടതിയിൽ മൂന്ന് പതിറ്റാണ്ട് എല്ലാ അധികാര പിൻബലത്തോട് കൂടി ശ്രമിച്ചിട്ടും അത്തരം ചരിത്രം ബാബരിയുടെ കാര്യത്തിൽ സ്ഥാപിക്കാൻ കഴിയാതെ വന്നത് അത് കൊണ്ട് കൂടിയാണ്. അവസാനം സുപ്രീം കോടതി ആകെ കണ്ടെത്തിയത് പള്ളിയുടെ സമീപത്ത്   കൊളോണിയൽ കാലം മുതൽ ഹിന്ദുക്കൾ ആരാധന നടത്തിയതിനെ മുസ്‌ലിങ്ങൾ എതിർത്തിരുന്നില്ല എന്ന് മാത്രമാണ്  (Adverse Poseession) . എന്നാൽ ആ സഹിഷ്ണുതയുടെ ചരിത്രത്തിനു  മുസ്‌ലിങ്ങൾക്ക് നഷ്ടമായത് അവർ നാല് നൂറ്റാണ്ടായി നമസ്കാരം നിർവഹിച്ചു കൊണ്ടിരുന്ന  ആരാധനാലയവും  അവർക്ക് ഒരു സമുദായമെന്ന നിലയിൽ ഇന്ത്യാ രാജ്യത്തുള്ള അവകാശ നഷ്ടവുമാണ്.

ഒരു രാഷ്ട്രം  പാലിക്കേണ്ടുന്ന പ്രഥമ ബാധ്യതയാണ്  ഓരോ സമുദായവും വ്യക്തികളും ഉടമസ്ഥതയിൽ നിലനിർത്തപ്പെടുന്ന മുതലുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്നത്. പൗരന്മാരുടെ ആരാധനാലയങ്ങൾ അതിൽ ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കേണ്ട മുതലുകളാണ്. കൊളോണിയൽ പൂർവ കാലങ്ങളിൽ വഖ്ഫ് മുതലുകളുടെ സംരക്ഷണം അതത് ഭരണകർത്താക്കൾ നേരിട്ടാണ് നോക്കി നടത്തിയിരുന്നത്. മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനം എന്ന ആധുനിക രീതിയിലായിരുന്നില്ല വഖ്ഫ് മുതലുകളുടെ ഗവേർണൻസ്. രാഷ്ട്രം നിയോഗിക്കുന്ന ഖാദിമാർക്കായിരുന്നു വഖ്ഫ് അതിന്റെ ദാതാവിന്റെ ഉദ്ദേശ്യങ്ങൾ പ്രകാരം നിലനിർത്തുവാനും അത് നോക്കി നടത്താനുമുള്ള ബാധ്യത. മുസ്‌ലിം ഭരണം ഇല്ലാത്ത മലബാർ പോലുള്ള നാടുകളിൽ ഭരണാധികാരികൾ ആ ചുമതല നേരിട്ടോ മുസ്‌ലിങ്ങളായ ഖാദിമാരിലൂടെയോ നിർവഹിച്ചു പോന്നു. മലബാറിൽ പള്ളികളടക്കമുള്ള ആരാധനാലയങ്ങളുടെ നാടുവാഴികളുടെ മേൽനോട്ട അവകാശം അറിയപ്പെട്ടിരുന്നത് പരമാധികാരം എന്നർത്ഥമുള്ള ‘മേൽക്കോയ്മ അവകാശം’ എന്നാണ് എന്ന് ചരിത്രകാരന്മാർ രേഖപെടുത്തിയിട്ടുണ്ട്.

ആദ്യ കാലത്ത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും ഇതേ മാതൃകയിലുള്ള ആരാധനാലയങ്ങൾക്ക് കളക്ടർമാർ മുഖേനെയുള്ള നേരിട്ടുള്ള നോക്കി നടത്തിപ്പാണ് നടത്തിയിരുന്നത് എന്ന് കാണാം (Bengal Regulation XIX of 1810 and Madras Regulation VII of 1817). 1857-ന് ശേഷം ബ്രിട്ടീഷ് റാണി നേരിട്ട് ഭരണം ഏറ്റെടുത്തത് കൂടിയാണ് പുതിയതായി മതപരമായ വഖ്ഫുകളുടെ നോക്കി നടത്തിപ്പ് മുസ്‌ലിം സമുദായത്തെ നേരിട്ട് ഏൽപ്പിക്കുകയും രാഷ്ട്രം മതത്തിൽ ഇടപെടുന്നതിൽ നിന്ന് മാറി നിൽക്കുകയും ചെയ്തത്.  1863 The Religious Endowment ആക്റ്റ് പ്രകാരം മതപരമായ എല്ലാ പ്രോപ്പർട്ടീസും അതത് സമുദായങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് മാറ്റപ്പെടുകയും നോൺ ഇന്റർവെൻഷൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആക്റ്റ് പ്രകാരം വഖ്ഫുകൾ മതപരമയതും മതേതരവുമായത് എന്ന വേർതിരിവും കൊണ്ട് വന്നു. ‘മതേതരമായ’ വഖ്ഫുകളുടെ നിയന്ത്രണം ബോർഡ് ഓഫ് റെവന്യൂവിൽ തന്നെ നിലനിർത്തി. ‘മത’പരമായ വഖ്ഫുകൾ മുസ്‌ലിങ്ങളുടെ  സ്വകാര്യ മേൽനോട്ടത്തിലേക്ക് വന്നു ചേർന്നു.  അങ്ങനെയാണ് വഖ്ഫ് മുതലുകൾ സമുദായ സ്വത്തെന്ന (Community Property)  പരികല്പന രൂപപ്പെട്ടു വരുന്നത്. കൂടാതെ, ബ്രിട്ടീഷുകാർ എല്ലാ സമുദായങ്ങളുടെയും ആരാധാലയങ്ങളടക്കമുള്ള അത്തരം മുതലുകൾക്ക് നികുതിയിളവുകൾ പോലുള്ള ചാരിറ്റി പരിഗണന നൽകുകയും ചെയ്തു. ബ്രിട്ടീഷുകാർ നേരിട്ടുള്ള മേൽനോട്ടത്തിൽ നിന്ന് പിന്മാറിയതോട് കൂടി മത സമുദായങ്ങളുടെ കീഴിലുള്ള സർക്കാരിന്റെ സഹായത്തോട് കൂടിയുള്ള വ്യത്യസ്ത തരത്തിലുള്ള മേൽനോട്ട സംവിധാനം രൂപപ്പെട്ടു വന്നു. ദക്ഷിണേന്ത്യയിൽ ഹിന്ദുക്കൾക്കിടയിലാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റാച്യുറ്ററി സംവിധാനം രൂപപ്പെട്ടു വന്നത് (The Madras Hindu Religious Endowments Act, 1926). മുസ്‌ലിങ്ങൾക്കിടയിൽ അത്തരത്തിൽ രൂപപ്പെട്ടു വന്ന സമുദായ സംവിധാനത്തിന്റെ വികസിത രൂപമാണ് ഇന്ന് നിലനിൽക്കുന്ന വഖ്ഫ് ബോർഡ് സംവിധാനം എന്നത്.

സ്വതന്ത്ര്യാനന്തരം ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും സ്വന്തമായി സ്ഥാപനങ്ങൾ നിർമ്മിക്കുവാനും നിലനിർത്തുവാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകി. ആർട്ടിക്ക്ൾ 26 പ്രകാരം

(a) മതപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിലനിർത്താനുമുള്ള അവകാശം

(b) ഓരോ മതങ്ങൾക്കും അവരുടെ മത കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം

(c) Movable and immovable property സ്വന്തമാക്കാനും ഉടമായാകാനുമുള്ള അവകാശം.

(d) നിയമാനുസൃതമായി അത്തരം മുതലുകൾ സ്വന്തമായി മേൽനോട്ടം നടത്താനുള്ള അവകാശം.

മേല്പറഞ്ഞ അവകാശങ്ങൾ രാജ്യത്തെ എല്ലാ മതസമുദായങ്ങൾക്കുമുണ്ട്. ആ മൗലിക അവകാശം നിലനിർത്തുമെന്ന ഉറപ്പിന്മേലാണ് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കാവുന്നത്. അത്തരം മൗലിക അവകാശങ്ങൾക്ക് നേരെയുള്ള ഏതൊരു കടന്നു കയറ്റവും അത് ആ സമുദായങ്ങളുടെ മുകളിൽ മാത്രമുള്ള കടന്ന് കയറ്റമല്ല, മറിച്ച് രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ മേൽ കൂടിയുള്ള കടന്നു കയറ്റമായാണ് സ്വാഭാവികമായും മനസ്സിലാക്കേണ്ടത്. അതിനാൽ ബാബരി തകർക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ പരമാധികാരത്തിൽ വരുന്ന പ്രധാന മാറ്റമാണ്. അല്ലെങ്കിൽ മുസ്‌ലിം സമുദായത്തിന് മറ്റു സമുദായങ്ങൾക്ക് തുല്യമായ അവകാശമില്ലാത്ത സംഘ്പരിവാർ മുന്നോട്ട് വെച്ച പുതിയൊരു പരമാധികാര സങ്കല്പമാണ് ബാബരി തകർക്കപ്പെട്ടതോട് കൂടി വന്നു ചേർന്നത്. സെക്കുലർ ഗവേർണൻസിന് കീഴിൽ മുസ്‌ലിങ്ങൾക്കുള്ള അവകാശങ്ങളിൽ അതിനാൽ ബാബരിക്ക് മുമ്പ് ബാബരിയാനന്തരം എന്ന വേർതിരിവ് പ്രധാനമാകുന്നു.

ബാബരി തകർക്കപ്പെട്ടപ്പോൾ അത് പുനർ നിർമ്മിക്കുമെന്ന രാഷ്ട്ര തലവന്മാരുടെ വാഗ്ദാനങ്ങൾ വെറും പാഴ് വാക്കുകളായി അവശേഷിച്ചത് ഈ അടിസ്ഥാനപരമായ മാറ്റം കൊണ്ടാണ്. നീതിയുടെ ഏത് അളവ് കോലെടുത്തു നോക്കിയാലും ബാബരി തകർത്തത് ക്രിമിനൽ പ്രവർത്തനമാണെന്ന് അംഗീകരിക്കാതെ തരമില്ല. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പലവട്ടം ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്. എന്നിട്ടും ആ ക്രിമിനൽ ആക്ടിവിറ്റിയിൽ ശിക്ഷ നടപ്പാക്കാൻ സാധിക്കാത്തത് പരമാധികാരം അത് പൊളിച്ചവരുടെ സങ്കല്പത്തിലേക്കും നിയന്ത്രണത്തിലേക്കും മാറിയത് കൊണ്ടാണ്. കോടതികൾ രാഷ്ട്ര പരമാധികാരത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം മാത്രമാണ്, അതിനു പുറത്തുള്ളതല്ല.

ഭരണഘടന വിഭാവന ചെയ്ത പരമാധികാരത്തെ നിലനിർത്താനുള്ള ഒരു വിഫല ശ്രമമായിരുന്നു ആരാധന നിയമം എന്നത് (The places of Worship (Specail Provisions) Act, 1991). അതു പ്രകാരം ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തിൽ ഉണ്ടായിരുന്ന സ്വഭാവത്തിൽ നിലനിൽക്കാനുള്ള അവകാശമുണ്ട്. ബാബരിയെ പുറത്തു നിർത്തിയുള്ള ശ്രമം ആയിരുന്നതിനാൽ ആ വഗ്ദാനത്തിന്റെ ദുർബ്ബലത അത് തുടക്കത്തിൽ തന്നെ പ്രകടമാക്കി. ആരാധനാ നിയമത്തിലെ വാഗ്ദാനങ്ങൾ പാലിക്കാൻ ശേഷിയോ സന്നദ്ധതയോ ഉള്ള  രാഷ്ട്രമായല്ല പിന്നീട് ഇന്ത്യ മാറി കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് കാണാം. അതിനാൽ ഭൂരിഭാഗം മുസ്‌ലിങ്ങളും ആശങ്കിച്ചത് പോലെ ബാബരി ഒരു തുടക്കം മാത്രമായി അവശേഷിച്ചു. ഗ്യാൻവാപ്പിയും മഥുരയും മറ്റനേകം മുസ്‌ലിം ജീവിതത്തിനും അവകാശത്തിനും നേരെയുള്ള കടന്നു കയറ്റവും ഈ മാറിയ പരമാധികാരത്തിനുള്ളിൽ സുരക്ഷിതമാക്കപ്പെടുമെന്നത് മൂഢ വിചാരം മാത്രമായി. അതിനാൽ ബാബരി ഇന്ത്യൻ രാഷ്ട്ര ചരിത്രത്തിലെ നാഴിക കല്ലായി അവശേഷിക്കും. ഒരുപക്ഷേ, ഭരണകൂടവും നിയമ വാഴ്ചയും നിലനിൽക്കെ അതിൽ ഒരു മതസമുദായം ആരാധിച്ചു പോന്നിരുന്ന ഒരു ആരാധനാലയം മറ്റൊരു മതസമൂഹത്തിന്റെ താല്പര്യങ്ങക്കനുസരിച്ചു അവരുടെ ആരാധനാലയമായി മാറ്റപ്പെടുന്നത് ലോക ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും. ബാബരി മുസ്‌ലിം രാഷ്ട്രീയ വിഭാവനയിൽ മാത്രമല്ല അതിനാൽ പ്രധാനമാകേണ്ടത്. ഇന്ത്യയിൻ രാഷ്ട്രത്തെ കുറിച്ച് നീതിയുക്തമായ സങ്കൽപ്പങ്ങളുള്ള ഏതൊരാളുടെയും രാഷ്ട്രീയത്തിൽ ഉണ്ടാവേണ്ട കേവല ബോധ്യമാണത്. ബാബരിയെ മുൻനിർത്തിയുള്ള നീതിപൂർവ്വമായ ആലോചനകൾ കൊണ്ടല്ലാതെ എല്ലാ മത സമുദായങ്ങൾക്കും തുല്യ അവകാശങ്ങളുള്ള രാഷ്ട്രം ഇവിടെ രൂപപ്പെടാൻ പോകുന്നില്ല.

അവലംബം

Agrama, Hussein Ali. (2012). Questioning Secularism: Islam, Sovereignty, and the Rule of Law in Modern Egypt, Chicago: University of Chicago Press

Abbasi, Muhammed Zubair. (2012). “The Classical Islamic Law of Waqf: A Concise Introduction.” Arab law Quarterly, 26, No. 2 121-153.

Appadurai, Arjun. (1981). Worship and Conflict under Colonial Rule: A South Indian Case. Cambridge: Cambridge University Press.

Mudaliar, Chandra. (1976). State and Religious Endowments in Madras. University of Madras.

Srikantan, Geetanjali. (2020). Identifying and Regulating Religion in India: Law, History and the Place of Worship. Cambridge: Cambridge University Press

Chatterjee, Nandin. (2011). The Making of Indian Secularism: Empire, Law and Christianity, 1830-1960. New York: Palgrave McMillon.

അബ്ദുല്ല കോട്ടപ്പള്ളി