Campus Alive

പൗരത്വ പ്രക്ഷോഭവും മുസ്‌ലിം സ്ത്രീ ആക്ടിവിസവും

 പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും അതിനെ തുടർന്ന പോലീസ് ഭീകരതയും നടന്ന് ഒരു വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ, ജാമിഅ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ലദീദ ഫർസാനയുമായി അസ്മ മൻഹാം നടത്തിയ സംഘടിത (ഏപ്രിൽ, 2020) പ്രസിദ്ധീകരിച്ച അഭിമുഖം.


 

അസ്മ മൻഹാം: കുടുംബം, പശ്ചാത്തലം തുടങ്ങിയവ പരിചയപ്പെടുത്താമോ? നിങ്ങൾ വളർന്നുവന്ന സാഹചര്യത്തിലെ സ്ത്രീകളുടെ പങ്കിനെ എങ്ങനെ മനസ്സിലാക്കുന്നു? നിങ്ങൾ അതെങ്ങനെ മറികടക്കുന്നു?

ലദീദ ഫർസാന: ഞാൻ കണ്ണൂരിലാണ് ജനിച്ചതും വളർന്നതും, എന്റെ മാതാപിതാക്കൾ തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിലുള്ളവരും സാമൂഹിക പ്രവർത്തകരുമാണ്. അവരുടെ വിശ്വാസത്തിലൂന്നിയ ആക്ടിവിസവും പ്രവർത്തനവും എന്നെ ഞാനാക്കുന്നതിൽ വളരെയേറെ സഹായകമായിട്ടുണ്ട്. നീതിനിഷ്ഠവും തുല്യതയും അനുഭവിക്കുവാൻ ഉതകുന്ന ഒരു സമൂഹത്തെ മെനഞ്ഞെടുക്കാൻ പാർശ്വവത്കൃതരുടെ കൂടെ സമരം ചെയ്യുന്ന ഒരു ചുറ്റുപാടിനെ കണ്ടുകൊണ്ടാണ് ഞാൻ വളർന്നത്. എന്റെ മാതാപിതാക്കളും പല സാമൂഹിക-രാഷ്ട്രീയ-ഇസ്‌ലാമിക പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു വരുന്നവരാണ്. ഇതെല്ലാമാണ് ആക്ടിവിസത്തിലേക്ക് തിരിയാൻ പ്രചോദിപ്പിച്ചത്.

മുഖ്യധാരാ വിവരണങ്ങൾ മിക്കപ്പോഴും മുസ്‌ലിം വനിതകളെ ഇരയാക്കി ചിത്രീകരിക്കുന്നത് എന്നെ വളരെയേറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം എനിക്ക് ചുറ്റുമുള്ള വനിതകൾ -എന്റെ ഉമ്മയടക്കം-  തങ്ങളുടേതായ സ്പേസും ടൂളും ഉപയോഗിച്ച് നിരന്തരം പോരാടുന്നവരായിരുന്നു. എന്നാൽ ഈ സ്ത്രീ ജീവിതങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ മുഖ്യധാരാ ചിന്തകരോ മാധ്യമങ്ങളോ ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ലദീദ ഫർസാന

അസ്മ: CAA ക്കെതിരെ പോരാടാനുള്ള കാരണം?

ലദീദ: വളരെ പ്രശ്നകരവും അതിനെതിരെ ശക്തമായി തന്നെ സമരം ചെയ്യേണ്ടതുമായ നിയമങ്ങളാണ് ഇന്ത്യൻ ഗവൺമെന്റ് പാസാക്കിയ സിഎ.എ.യും മറ്റു ഡ്രക്കോണിയൻ നിയമങ്ങളും. പാർശ്വവൽകൃത സമൂഹത്തിലെ ഒരു വിദ്യാർത്ഥി എന്ന നിലയ്ക്ക് ഇതിനെയെല്ലാം നോക്കികാണുമ്പോൾ തീർച്ചയായും പ്രതിഷേധിക്കപ്പെടേണ്ടവയാണെന്ന് ഞാൻ മനസ്സിലാക്കി.

ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ വിദ്യാർത്ഥി സമൂഹം യൂണിവേഴ്സിറ്റിയുടെയും ഗവൺമെന്റിന്റെയും നിഷ്ഠൂര നിയമങ്ങൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്നവരാണ്, ഒരു ന്യൂനപക്ഷ സ്ഥാപനം എന്നിരിക്കെയും ഇവിടുത്തെ വിദ്യാർത്ഥികൾ വിശിഷ്യാ മുസ്‌ലിം വിദ്യാർഥികൾ സമുദായത്തിന്റെയും ഇന്ത്യയുടേയും ഭാവിയോർത്ത് വ്യാകുലപ്പെട്ടുപോന്നു. നമ്മുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവാണ് ഈ പോരാട്ടത്തിലേക്ക് നമ്മെ നയിച്ചത്. നിലവിലെ ഇന്ത്യൻ  ഫാഷിസ്റ്റ് ഭരണകൂടം വ്യക്തമായ മുസ്‌ലിം വംശഹത്യയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളും പ്രായോഗിക അജണ്ടകളും ആണ് ഇതെല്ലാമെന്ന് ഞാൻ മനസ്സിലാക്കുന്നു. സി.എ.എ ഈ വംശഹത്യയിലേക്കുള്ള ഒരു നിയമാടിത്തറ മാത്രമാണ്. ഇതിനെതിരെ പോരാടല്‍ നിർബന്ധമാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്?

അസ്മ: ഇത്രയും കാലം മുന്നിലില്ലാതിരുന്നു സ്ത്രീകൾ -വിശിഷ്യാ മുസ്‌ലിം സ്ത്രീകൾ- എന്തുകൊണ്ടായിരിക്കാം ഇപ്പോൾ സമരത്തിനിറങ്ങുന്നത്?

ലദീദ: എനിക്ക് ഈ ചോദ്യം തന്നെ പലപ്പോഴും മനസ്സിലാകാറില്ല. 2006 ല്‍ രണ്ടാം മണ്ഡല്‍ സംവരണത്തിന് ശേഷം കേന്ദ്രസർവകലാശാലയിൽ വന്നുചേരുന്ന പല വിശ്വാസികളായ മുസ്‌ലിം സ്ത്രീകളും ദളിത്-ബഹുജൻ-മുസ്‌ലിം മുന്നേറ്റങ്ങളിലെ അവിഭാജ്യമാണ്. അന്നും ഇന്നും തമ്മിൽ ഞാൻ മനസ്സിലാക്കുന്ന ഏക അന്തരം മീഡിയ വിസിബിലിറ്റിയാണ്. സ്ത്രീകൾ മറയത്ത് അല്ലെങ്കിൽ ഇപ്പോൾ പൊടുന്നനെ വെളിച്ചത്ത് എന്നുള്ളതെല്ലാം മനഃപൂർവ്വ നിർമ്മിതികളാണ്. മാറ്റം വന്നത് മീഡിയ വിസിബിലിറ്റിയുടെ കാര്യത്തിലാണ്.

ഫാത്തിമ നഫീസ് ഷഹീൻ ബാഗിൽ സംസാരിക്കുന്നു

ഉദാഹരണത്തിന് ജെ.എൻ.യുവിലെ സ്റ്റുഡന്റ്സ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അഫ്രീൻ ഫാത്തിമ മുസ്‌ലിം സ്ത്രീ സ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് മത്സരിക്കുന്നതും വിജയിക്കുന്നതും. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ (EFLU) സമര്‍ അലി തന്റെ മതമോ ജെന്‍ഡറോ അടിയറവ് വെച്ചല്ല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

തദ്ദേശ മുസ്‌ലിം പ്രസ്ഥാനങ്ങളെ എടുത്ത് നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും. ഇവയിൽ പ്രവർത്തിക്കുന്ന മുസ്‌ലിം സ്ത്രീകളാരും തന്നെ തന്റെ മതമോ ജെന്‍ഡറോ ത്യജിച്ചു കൊണ്ടല്ല സമരത്തിനിറങ്ങുന്നതും പോരാടുന്നതും. എന്നാൽ ഇവയെയെല്ലാം അടഞ്ഞ കണ്ണോടെ മാത്രം ദർശിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന മുഖ്യധാര മതേതര ലിബറൽ ഹിന്ദുത്വ നരേറ്റീവുകള്‍ ഇപ്പോഴും ഉണ്ടെന്നത് വാസ്തവം ആണ്. മറുപക്ഷത്ത് മീഡിയ ഹൗസുകളിലേയും അക്കാദമിക് സെഷനുകളിലെയും എ.സി മുറികളിലെ സൗകര്യവും ആനന്ദവും മാത്രം അനുഭവിച്ചു ശീലിച്ച ഇവർ ഒരിക്കലെങ്കിലും സ്വത്വത്തെയും മുറുകെപിടിച്ച് ഒരു ജനാധിപത്യ സ്പേസിനു വേണ്ടി പോരാടുന്ന മുസ്‌ലിം സ്ത്രീകളുടെ ഇടയിലേക്ക്, അവരുടെ പോരാട്ടങ്ങളെ കാണാൻ ശ്രമിക്കേണ്ടതുണ്ട്.

അസ്മ: സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായാണോ സമരം ചെയ്യുന്നത്?

ലദീദ: ഇസ്‌ലാമിക് ഫെമിനിസം, ബ്ലാക്ക് ഫെമിനിസം, ദലിത് ഫെമിനിസം, തുടങ്ങിയവയുടെ ഉത്ഭവത്തിനു ശേഷം നാം മനസ്സിലാക്കേണ്ടത് പാർശ്വവൽകൃത സമുദായങ്ങളുടെ പോരാട്ടങ്ങളൊന്നും ജെന്‍ഡറെന്ന ശക്തിയിൽ മാത്രം പരിമിതപ്പെടുന്നില്ല എന്നാണ്. ശക്തിയുടെ മറ്റു പല ഘടകങ്ങൾ -ജാതി, ദേശം, പ്രദേശം, സെക്ഷ്വാലിറ്റി തുടങ്ങിയവ- ജെന്‍ഡറിനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

കശ്മീരിലെയും മണിപ്പൂരിലേയും സമരം ചെയ്യുന്ന പാർശ്വവൽകൃതരായ സ്ത്രീകള്‍, ദലിത് രാഷ്ട്രീയത്തിലെ രാധിക വെമുല, ഫാത്തിമ നഫീസ് മറ്റനേകം സ്ത്രീ പോരാളികൾ/സമരക്കാർ, എന്നെ സംബന്ധിച്ചിടത്തോളം ഇവരെല്ലാം മിക്ക പുരുഷ രാഷ്ട്രീയ നേതാക്കന്മാരേക്കാളും കരുത്തും ക്രിയാത്മകതയും പോരാട്ടങ്ങളിൽ കാണിക്കുന്നുണ്ട് എന്നതാണ്.

ഇന്ത്യയിലെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടുന്ന ഓരോ പാർശ്വവൽകൃത സമുദായങ്ങളിലെ സ്ത്രീ പോരാട്ടങ്ങളും സവിശേഷമാക്കപ്പെടേണ്ടതാണ്. അതുപോലെ തന്നെയാണ് നിലവിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരായുള്ള പാർശ്വവൽകൃത – ഒ.ബി.സി – മുസ്‌ലിം – ദളിത് – ആദിവാസി മുന്നേറ്റങ്ങളും. ഇവയെല്ലാം നിർണായക മുന്നേറ്റങ്ങളാണ്, പോരാട്ടങ്ങളാണ്. ഇവരെയും ഏതെങ്കിലും ഒരു പാർട്ടിയിൽ പരിമിതപ്പെടുത്താവതല്ല. സമുദായത്തെ നന്നായറിയുന്ന അവരിലെ തന്നെ സ്ത്രീകളെയാണ് ഇന്നത്തെ നേതൃത്വത്തിലേക്കാവശ്യം.

ജാമിഅയിലെ പോലീസ് ആക്രമണത്തിനിടെ

അസ്മ: സ്ത്രീകളുടെ -വിശിഷ്യാ മുസ്‌ലിം സ്ത്രീകളുടെ-  വിസിബിലിറ്റി വല്ല മാറ്റവും സൃഷ്ടിച്ചേക്കുമോ?

ലദീദ: എന്റെ നിരീക്ഷണത്തിൽ മുസ്‌ലിം സ്ത്രീകൾ വളരെയേറെ സമരവീര്യമുള്ളവരും പോരാളികളുമാണ്. പക്ഷേ ഈ പോരാട്ടങ്ങളോടും സമരങ്ങളോടും മുഖ്യധാരാ വിവരണങ്ങളും പൊളിറ്റിക്കൽ സ്പേസും കാണിച്ച അവജ്ഞ ചെറുതല്ല. മുസ്‌ലിം സമുദായത്തിനെതിരെ തന്നെ പോരാടുന്ന സെക്യുലർ മുസ്‌ലിം സ്ത്രീകളെ മാത്രമേ മുഖ്യധാരാ വിവരണങ്ങളിൽ അടയാളപ്പെടുത്തിയുള്ളൂ. അവർക്കു മാത്രമേ മുഖ്യധാര ഇടം കൊടുത്തുള്ളൂ. ഈ ഒരു പതിവിൽ നിന്ന് മാറി വിശ്വാസാധിഷ്ഠിത ആക്ടിവിസത്തിൽ നിന്ന് സംസാരിക്കുന്ന രാഷ്ട്രീയ ബോധമുള്ള സ്ത്രീകളിലേക്ക് നമ്മുടെ കണ്ണുകളെല്ലാം നീങ്ങേണ്ടതുണ്ട്.

ജാമിഅ പോരാട്ടത്തിനു ശേഷം ഒരുപക്ഷേ, മുസ്‌ലിം സ്ത്രീ പോരാട്ടങ്ങൾക്ക് കുറേക്കൂടി വിസിബിലിറ്റി വന്നു എന്നിരിക്കാം. ഇത് തെല്ലൊന്നുമല്ലാത്ത ആത്മവിശ്വാസമാണ് മുസ്‌ലിം സമുദായത്തിന് നൽകിയിട്ടുള്ളത്. നമ്മുടെ പോരാട്ടങ്ങളൊന്നും ഇതര പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ ഉയർച്ചയ്ക്ക് തടസ്സങ്ങളാവുന്നതല്ല. അവരെ ഉൾക്കൊള്ളാനും അംഗീകരിക്കാനും ഉതകുന്ന ഒരു രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയായിരിക്കണം ഈ മുന്നേറ്റങ്ങൾ. ഇത്തരത്തിൽ മുസ്‌ലിം സ്ത്രീകൾക്ക് ലഭിക്കുന്ന വിസിബിലിറ്റി തീർച്ചയായും സമുദായത്തിനു തന്നെ ആത്മധൈര്യം നൽകുന്നതാണ്.

അസ്മ: സമരങ്ങളിലെ താങ്കളുടെ പങ്ക്, ഭാവി തുടങ്ങിയവയെക്കുറിച്ച് മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ?

ലദീദ: ഈ പോരാട്ടങ്ങൾ എന്നില്‍ ഒതുങ്ങുന്നവയല്ല, ജാമിഅയിലെ വിദ്യാർത്ഥികൾ ആരംഭിച്ചതാണ്, അവരാണ് ഇവിടുത്തെ ഹീറോസ്. പലയിടങ്ങളിലായി പല സമരങ്ങളിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിക്കായുള്ള പോരാട്ടങ്ങളിലും കേരളത്തിലെ പല ജാതി വിരുദ്ധ സമരങ്ങളിലും ഞാൻ ഭാഗമായിരുന്നു. ഐക്യദാർഢ്യത്തിലൂന്നിയുള്ള സമര പരിപാടികളിലാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഇതാദ്യമായാണ് എനിക്ക് പറയാനുള്ളതിനെ കേൾക്കുന്ന ഒരു ഇടം എനിക്ക് ലഭിക്കുന്നത്. ആയതിനാൽ തന്നെ ഞാൻ പ്രതിനിധാനം ചെയ്യുന്ന ഈ പാർശ്വവൽകൃത മുന്നേറ്റ പോരാട്ടങ്ങളെ കുറിച്ച് എനിക്ക് മിണ്ടാതിരിക്കാനാവില്ല.

എന്റെ മത-ആത്മീയ വിശ്വാസാടിസ്ഥാനത്തിൽ, ഞാൻ മനസ്സിലാക്കുന്നത്, നമ്മുടെ അഹം ബോധ വിമോചനം സാധ്യമാകുന്നത് നമ്മുടെ സമയവും ഊർജ്ജവും പാർശ്വവൽക്കരിക്കപ്പെടുകയും അപരവൽക്കരിക്കപെടുകയും ചെയ്തവരുടെ പോരാട്ടത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ മാത്രമാണ് എന്നുള്ളതാണ്.

എന്നെ സഹായിച്ച ചിലർക്ക് എന്റെ ചില നിലപാടുകളില്‍ അതൃപ്തിയുള്ളതായി ഞാൻ മനസിലാക്കുന്നു.  ഞാൻ ബഹുസ്വരതയിൽ വിശ്വസിക്കുന്ന ആളു തന്നെയാണ്. പക്ഷേ അതേ സമയം എന്റെ ചിന്താധാരകളും എന്റെ വിശ്വാസങ്ങളും ആത്യന്തികമായി എന്റെ സ്വത്വത്തിലധിഷ്ഠിതമാണ്. അതാണെന്റെ കരുത്തും. ഒരു തരത്തിൽ പറയുകയാണെങ്കിൽ ബഹുസ്വരത അംഗീകരിക്കുന്നതോടൊപ്പം തന്നെ വ്യക്തിസ്വത്വത്തെയും ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. നമ്മുടെ ഈ മുന്നേറ്റം നിലവിലെ ഹിന്ദുത്വ ഭീകരതയ്ക്കെതിരാണ് എന്ന് സമവായം ഉള്ളിടത്തോളം കാലം, ചില്ലറ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്, ഒരുമിച്ച് മുന്നേറാം എന്നാണ് എന്റെ വിശ്വാസം.

അസ്മ: ഇന്ത്യൻ രാഷ്ട്രീയത്തിലെ മുസ്‌ലിം സ്ത്രീയുടെ വരവാണോ ഇത് സൂചിപ്പിക്കുന്നത്? എന്തുകൊണ്ട് ഇത്ര താമസം വന്നു ഇതിൽ?

ലദീദ: മുസ്‌ലിം സ്ത്രീകൾ ആദ്യമേ ഇന്ത്യൻ രാഷ്ട്രീയത്തിൽ പങ്കാളികളായിരുന്നു. എന്നാൽ മുഖ്യധാരാ വരേണ്യ വ്യവഹാരങ്ങളില്‍ -ഇടതാവട്ടെ, വലതാവട്ടെ- മുസ്‌ലിം സ്ത്രീകളെ ഒരേ രീതിയിൽ മുസ്‌ലിം ആണ്‍കോയ്മയുമായി ബന്ധപ്പെടുത്തി മാത്രമാണ് ചിത്രീകരിക്കാറുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഇടതും ഹിന്ദുത്വവിരുദ്ധരും മുസ്‌ലിം സ്ത്രീയുടെ ഊർജ്ജത്തെ മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും. ഇത് തന്നെ വലിയൊരു മാറ്റമാണ്. ഇനി അവരെങ്ങനെ നാമുമായി സമ്പര്‍ക്കപ്പടണം എന്നുള്ളത് അവരുടെ തലവേദനയാണ്.

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയവക്കെതിരായ സമരത്തിൽ ഈ രാജ്യത്തെ യുവത ഒരുമിച്ച് പോരാടിക്കൊണ്ടേയിരിക്കും. അതിനെ ഏത് വിധേന പ്രതിരോധിക്കാനും സദാ തയ്യാറുമാണ്.


കടപ്പാട്: സംഘടിത, ഏപ്രിൽ 2020

അസ്മ മൻഹാം

ജെ.എൻ.യുവിൽ നിന്നും എം എ പൂർത്തിയായി